ഏഴ് മികച്ച നടിമാരിൽ അഞ്ചും മലയാളികൾ: തമിഴ്നാട് തൂക്കി താരങ്ങൾ
തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളി നടിമാർക്ക് വലിയ നേട്ടങ്ങൾ. 2016 മുതല്‍ 2022 വരെയുള്ള പുരസ്‌കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഇതിൽ ഏഴ് മികച്ച നടിമാരില്‍ അഞ്ചും മലയാളികളാണെന്നത് സന്തോഷമുള്ള വാർത്ത. അഭിനയത്തിൽ അല്ലാതെ മറ്റ് പല മേഖലകളിലും മലയാളികള്‍ മികവ് പുലർത്തി.
2016ല്‍ പാമ്പ് സട്ടൈ എന്ന ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് മികച്ച നടിയായപ്പോള്‍ 2017 ല്‍ അരത്തിലൂടെ നയന്‍താരയാണ് മികച്ച നടിയായത്. 2018 ല്‍ ചെക്ക ചിവന്ത വാനത്തിലെ പ്രകടനത്തിന് ജ്യോതികയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. 2019 ല്‍ അസുരനിലൂടെ മഞ്ജു വാര്യരും പുരസ്‌കാരം നേടി. 2020 ല്‍ സൂരരൈ പൊട്രിലൂടെ അപര്‍ണ ബാലമുരളിയും പുരസ്‌കാരം നേടി. നേരത്തെ ഈ ചിത്രത്തിലൂടെ അപര്‍ണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു.
ജയ് ഭീമിലൂടെ 2021 ല്‍ ലിജോ മോള്‍ മികച്ച നടിയായപ്പോള്‍ 2022 ല്‍ ഗാര്‍ഗിയിലൂടെ സായ് പല്ലവിയും മികച്ച നടിയായി. ജ്യോതികയും സായ് പല്ലവിയും ഒഴികെ ബാക്കിയുള്ളവരെല്ലാം മലയാളി നടിമാരാണ്. അതേസമയം ഈ വര്‍ഷങ്ങളില്‍ യഥാക്രമം വിജയ് സേതുപതി (പുരിയാത്ത പുതിര്‍), കാര്‍ത്തി (തീരന്‍ അധികാരം ഓന്‍ട്ര്), ധനുഷ് (വട ചെന്നൈ), പാര്‍ഥിപന്‍ (ഒത്ത സെരുപ്പ് സൈസ് 7), സൂര്യ (സൂരരൈ പൊട്ര്), ആര്യ (സര്‍പ്പാട്ട പരമ്പരൈ), വിക്രം പ്രഭു (ടാണക്കാരന്‍) എന്നിവര്‍ മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് മേഖലകളിലും മലയാളികള്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 2016 ല്‍ മികച്ച പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയാണ്. അതേ വര്‍ഷം റഹ്മാന്‍ മികച്ച വില്ലനുമായി. 2017 ലെ മികച്ച ഹാസ്യ നടി ഉര്‍വശിയാണ്. 2020 ല്‍ മികച്ച ഗായിക വര്‍ഷ രഞ്ജിത്താണ്.
മികച്ച സിനിമകള്‍ മാനഗരം (2016), അരം (2017), പരിയേറും പെരുമാള്‍ (2018), അസുരന്‍ (2019), കൂഴങ്കള്‍ (2020), ജയ് ഭീം (2021), ഗാര്‍ഗി (2022) എന്നിവയാണ്. ലോകേഷ് കനകരാജ്, പുഷ്‌കര്‍ ഗായത്രി, മാരി സെല്‍വരാജ്, പാര്‍ഥിപന്‍, സുധ കൊങ്കര, ടിജെ ജ്ഞാനവേല്‍, ഗൗതം രാമചന്ദ്രന്‍ എന്നിവരയാണ് യഥാക്രമം മിച്ച സംവിധായകര്‍. ഫെബ്രുവരി 13 നായിരിക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.